2008, നവംബർ 10, തിങ്കളാഴ്‌ച

പലനിറത്തിലുള്ള നീര്‍ക്കുമിളകള്‍.(കഥ)



തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്.....




ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാന്‍ അപേക്ഷിച്ചു കൊണ്ടുള്ള ബാങ്കിന്റെ കോള്‍സെന്ററില്‍ നിന്നുള്ള ഒരു കാള്‍ കഴിയാന്‍ ഏറെ നേരമെടുത്തു , അവള്‍.... പെണ്‍കുട്ടി അവരുടെ ബാങ്കിന്റെ കാര്‍ഡ് ഉപയോഗിയ്കുന്നതിന്റെ ഗുണങ്ങളും സൌകര്യങ്ങളുംവിവരിയ്കുകയായിരുന്നു,, സ്വന്തമായി ഒരു വാഹനമില്ലാത്തതിന്റെ ബുദ്ധിമുട്ടു തീര്‍ക്കാന്‍ വാഹന വായ്പയെടുത്തതിന്റെ കൂടെ സൌജന്യമായി കിട്ടിയതായിരുന്നു ക്രെഡിറ്റ് കാര്‍ഡ് .പക്ഷെ അത് ഇതു വരെ പ്രവര്‍ത്തന സജ്ജമാക്കാതെ വച്ചിരിയ്കുകയായിരുന്നു, സംസ്സാരം കേള്‍ക്കുമ്പോള്‍ ഒരു ഉത്തരേന്ത്യന്‍ ഒക്സ്ഫോഡ് ചുവ എന്നാലും എല്ലാം കേട്ടു. ദീര്‍ഘസമയത്തെ സംസ്സാരം കഴിഞ്ഞപ്പോഴേയ്കും ചെവിയ്ക്ക് വല്ലാത്ത അസ്വസ്ഥത.



വീണ്ടും ഫോണ്‍ ബെല്ലടിച്ചു, നോക്കിയപ്പോള്‍ .....വീട്ടിലെ നമ്പര്‍. അറിയാതെ ഉളൊന്നു കാളി വീട്ടില്‍ നിന്നും അമ്മ നേരിട്ടു വിളിയ്കുമ്പോള്‍ അതൊരു പതിവാണ്, ഇങ്ങോട്ടു വിളിയ്കുന്ന പതിവു വളരെ കുറവാണ് അങ്ങോട്ടേ വിളിയ്കാറുള്ളൂ, വിളിയ്കുന്നെങ്കില്‍ തന്നേ വല്ല അത്യാപതുകളോ, അല്ലെങ്കില്‍ പിന്നെ വഴക്കു പറയാനോ ആയിരിയ്കും.


ഭീതിയോടെ ഫോണെടുത്തപ്പോള്‍ തന്നെ അമ്മ പറഞ്ഞു


ഡാ....പേടിയ്കണ്ടാ...ഞാനാ...അമ്മേണ് ....“


അമ്മയ്കറിയാം ഞാന്‍ പ്രതീക്ഷിയ്കുന്നെതെന്താണെന്ന് അതു കൊണ്ടു ഒരു മുന്‍ കൂറായി പറഞ്ഞന്നെയുള്ളൂ


ഡാ ശ്രീചിത്രേല്ലേ ഗോപി വന്നിട്ട്ണ്ട് , അവരുടെ കോളനീയില്‍ ഒരു വീട് കൊടുക്കാനുണ്ട് ത്രേ.. അലവി ഡോക്ടറുടെ വീട്,.....“


എന്തു മറുപടി പറയണമെന്നാലോചിയ്കുമ്പോഴെയ്കും , അമ്മ തുടര്‍ന്നു.


വില ഇത്തിരി കൂടുതലാ പറയണ് എന്നാലും ഇന്നത്തെ അവസ്‌ഥയില്‍ അതു പോലെ ഒന്നു കിട്ടാന്‍ ബുദ്ധിമുട്ടാ... ദാ ഞാന്‍ ഗോപിയ്ക് ഫോണ്‍ കൊടുക്കാം , അവന്‍ പറഞ്ഞു തരും... “


അമ്മ ഫോണ്‍ ഗോപിയേട്ടനു കൊടുത്തിരുന്നു, ടൌണില്‍ ചേച്ചിയുടെ കോളനിയിലെ അയല്‍വാസിയാണ് ഗോപിയേട്ടന്‍, ഇലക്ട്രിസിറ്റിയില്‍ എഞ്ചിനീയറാണ്, അവരുടെ റസിഡന്റ് കോളനിയില്‍ ഒരു വീട് വില്‍ക്കാനുണ്ട് അതിനെ പറ്റി പറയാന്‍ വിളിച്ചതായിരുന്നു കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ നാടായ നാടുമുഴുവന്‍ നടന്നു സ്ഥലം കാണാന്‍ പോയിരുന്നു ഒന്നും ശരിയായില്ല,




എന്നു മാത്രമല്ല..പ്രസിദ്ധീകരിച്ചത് കുഴിയ്കും കുണ്ടിലെ പാടങ്ങള്‍ക്കുമെല്ലാം പറയുന്നത് ലക്ഷങ്ങള്‍ , വേണ്ടെന്നു വെയ്കുകയേ നിവര്‍ത്തിയുണ്ടായുള്ളൂ...അമ്മ അതൊക്കെ പരിചയക്കാരോടൊക്കെ പറഞ്ഞു കാണും.


പറഞ്ഞു തീര്‍ക്കുമ്പോള്‍ ഗോപിയേട്ടന്‍ ഒന്നു കൂടി സൂചിപ്പിച്ചു.


പണത്തിന്റെ ബുദ്ധിമുട്ട് എന്തെങ്കിലുമുണ്ടെങ്കില്‍ പറയണം ..ഇത് നല്ല ഒരു അവസരമാണ്, വീ‍ട് വിട്ടു കൊടുക്കരുത്, കോളനീല് താമസിയ്കണ ആകെയുള്ള മാപ്ലാരാ, അവരിപ്പോ വിറ്റ് പോവാണ്....ഇനീ പ്പോ അത് വല്ല മപ്ലാരോ, നസ്രാണ്യേളോ വാങ്ങിയാ...പിന്നെ നമ്മുക്കൊക്കെ അതൊരു മോശാ.........”


അറിയ്ക്കാമെന്നു മാത്രം പറഞ്ഞ് ഫോണ്‍ കട്ടു ചെയ്തു.


ഔദ്യോദികമായി വല്ലാത്ത ആശയകുഴപ്പങ്ങളുടെ നടുവില്‍ നില്‍ക്കുന്ന സമയമായിരുന്നതിനാ‍ല്‍ പറഞ്ഞത് അത്രമാത്രം ഗൌരവമായി തോന്നിയില്ല, നിരവധി ദിവസങ്ങളായി നഷ്ടകണക്കുകള്‍ മാത്രം കൂട്ടുമ്പോള്‍ ദൈനദിന റിപ്പോര്‍ട്ടുകള്‍ നോക്കുന്ന മേലുദ്യോഗസ്ഥന്മാരുടെ മുഖമോര്‍മ്മവരും. കഴിഞ്ഞ ഒരുമാസമായി റിപ്പോര്‍ട്ടയച്ചു കൊടുത്താല്‍ തിരിച്ചുള്ള നന്ദി പ്രകടനങ്ങളോ നിര്‍ദ്ദേശങ്ങളോ വരാറില്ല. ഓഹരി നിക്ഷേപസ്ഥാപനത്തിന്റെ ദൈനദിന റിപ്പോര്‍ട്ടുകളില്‍ നഷ്ടകണക്കുകള്‍ പുതിയ കാര്യമല്ലെങ്കിലും , ഇതു പോലെ തുടര്‍ച്ചയായ നഷ്ടം എല്ലാവരെയും മൌനികളാക്കുന്നു. പരസ്പരമയക്കുന്ന ജോക്ക് മെയിലുകള്‍ വരെ ഇല്ലാതായിരിയ്കുന്നു. കൂടെ ഫോണിലൂടെയുള്ള പൊട്ടിച്ചിരികളും, സ്വദേശികളുടെ ദേശീയ വസ്ത്രങ്ങള്‍ നിരോധിച്ച ഓഫീസ്സ് സമയങ്ങളില്‍ ഇപ്പോള്‍ അവര്‍ ധൈര്യപൂര്‍വ്വം തന്നെ അതൊക്കെ ഉപയോഗിയ്കുന്നു, ഒരു നിഷേധം പോലെ ആര്‍ക്കും അതൊന്നും ശ്രദ്ധിയ്ക്കാന്‍ സമയമില്ല,അല്ലെങ്കില്‍ താല്പര്യമില്ല,നിലല്പിനേറെ വലിയതായി അച്ചടക്കം ഒരിക്കലും മാറുന്നില്ലെന്നു യാത്ഥാര്‍ഥ്യമാവുന്നു.


തണ്ണുപ്പ് പോലെയാണ് സാമ്പത്തികപ്രതിസന്ധികള്‍ ഓരോ മേഖലയെയും കീഴടക്കുന്നത്, പതുക്കെ, പതുക്കെ തിരിച്ചറിയുമ്പോഴെയ്കും സപ്തനാഡികളും തളര്‍ന്നിട്ടുണ്ടാവും എന്നാ‍ലും ഉടന്‍ മരിയ്ക്കാന്‍ അനുവദിയ്കാതെ, ജീവന്റെ പ്രതീക്ഷകള്‍ തന്നു കൊണ്ടിരിയ്കുകയും ചെയ്യും.കമ്പോളത്തിലെ നിരവധി വമ്പന്മാര്‍ അടിയറവു പറഞ്ഞു കൊണ്ടാണ് റിപ്പോര്‍ട്ടുകള്‍വരുന്നത്.താല്‍ക്കാലികമെന്നു എല്ലാവരും പ്രത്യാശിയ്കുമ്പോഴും, സാമ്പത്തിക സ്ഥിതിയുടെ വിശ്വാസ്യതകള്‍ നിശ്ചയിയ്കുന്ന ക്രഡിറ്റ് റേറ്റിങ്ങ് ഏജന്‍സികള്‍ സ്വയം ന്യായീകരിച്ചുകൊണ്ട് ഇന്‍ബോക്സ് നിറയ്കുകയാണ്. ഒഫീഷ്യലുകളുടെ വാക്കുകള്‍ വിലയില്ലാതായി തോന്നിയതിനാലാവാം എല്ലായിടത്തുനിന്നും സി.. മരാണ് നേരിട്ട് ആശയ വിനിമയം നടത്തുന്നത്.പക്ഷെ പ്രാദേശികമായി ആരെയും ബാധിച്ചു തുടങ്ങിയ ലക്ഷണങ്ങളില്ലായിരുന്നു.അടുത്തകാലത്തായി വാള്‍സ്ട്രീറ്റില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചിരുന്ന ബാങ്കായതിനാലാവാം ഇപ്പോഴേ ഞങ്ങള്‍ക്കീ മുറുക്കം. കഴിഞ്ഞ തന്റെ എട്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം കൊണ്ട് ഇത്തരമൊരു അവസ്ഥ ആദ്യമാണ്.ലാഭത്തിനെക്കാളേറെ നഷ്ടം കണക്കാനാണ് ഏറെ ബുദ്ധിമുട്ട് ലാഭം നോക്കാന്‍ ഇന്‍വെസ്റ്റ്മെന്റ് സിസ്റ്റത്തിലെ പ്രോഫിറ്റബിലിറ്റി ഓപ് ഷനില്‍ ഒരു ക്ലിക്കു മതി എന്നാല്‍ നഷ്ടമാണെങ്കില്‍ അതില്‍ കാണിയ്കുന്നതു നെഗറ്റീവായിട്ടാവും, അതിനാല്‍ അതു കുത്തിയിരുന്നു വിനിമയ നിരക്കെന്ന കൂന്നില്‍മേല്‍ കുരു എന്ന അവസ്ഥയിലുള്ള ഇരട്ടി നഷ്ടവും കൂടി കണക്കു കൂട്ടേണ്ടിവരും.അപ്പോഴെയ്കും ഉണ്ടകണ്ണുനായ പോര്‍ട്ട് ഫോളിയോ മാനേജരുടെ കണ്ണുകള്‍ കണ്ണടയ്കു പുറത്തായിരിയ്കും.


ക്രൈസിസ്സ് മാനേജ്‌മെന്റ് കമ്മറ്റിയുടെ മീറ്റിങ്ങ് കഴിഞ്ഞു വന്നതിനു ശേഷം നോക്കിയപ്പോള്‍ രണ്ടു മിസ്‌കോളുകള്‍ അമ്മ തന്നെയാണ് .തിരിച്ചു വിളിച്ചു അമ്മയുടെ അഭിപ്രായത്തില്‍ വീട് വാങ്ങേണ്ടായെന്നാണ്, എന്തൊക്കെയോ വാസ്തു ദേഷമുണ്ടത്രേ, ഇവിടെ താമസം തുടങ്ങിയതിനു ശേഷം അലവി ഡോക്ടര്‍ക്ക് നിരവധി കൈയ്യബദ്ധങ്ങള്‍ പറ്റുന്നുവെന്നും അത് വീടിന്റെ ദോഷം കാരണമാണെന്നൊക്കെ നിരവധി വിശദീകരങ്ങള്‍ ,എന്തായാലും താല്പര്യപൂര്‍വ്വം കേള്‍ക്കാനുള്ള മാനസികാവസ്ഥയല്ലാത്തതിനാല്‍ മൂളികേട്ടു


നാട്ടു വിശേഷങ്ങളിലൂടെയും വീട്ടു വിശേഷങ്ങളിലൂടെയും അമ്മ നീങ്ങി അമ്മമ്മയുടെ വാര്‍ദ്ധക്യകാല വാശികളും, അമ്മയുടെ കൂടെ താമസിയ്കുന്ന ഞങ്ങളുടെ അമ്മാവനെപറ്റിയും അമ്മ തുടര്‍ന്നു.
അവസാനം അമ്മ ഒന്നു കൂടി പറഞ്ഞും


കഴിഞ്ഞാഴ്‌ച അയ്യപ്പന്റെ അമ്പലത്തില് നീരാഞ്ജനം കഴിയ്കാന്‍ പോയപ്പോ പ്രദീപിനെ കണ്ടിരുന്നു അവനോടു ഞാന്‍ പറഞ്ഞേര്‍ന്നു നിനക്കൊരു പത്ത് സെന്റ് സ്ഥലം നോക്കാന്‍ ഇപ്പോ അവനു റിയലെസ്റ്റേറ്റിന്റെ ബിസ്സിനിസ്സാണ്


പ്രദീപേട്ടന്‍ വിളിച്ചിരുന്നു അമ്മേ... ആഴ്ചാവസാനം ഇങ്ങോട്ടു വരാമെന്നു പറഞ്ഞിട്ടുണ്ട്, വേറെന്തെക്കെയോ ബിസിനസ്സിന്റെ കാര്യത്തിനായി ഇപ്പോ ദുബായിലുണ്ട് അവിടെ നിന്നു ഖത്തറില്‍ പോയിട്ട് തിരിച്ചു നാട്ടില്‍ പോവുന്നതിനു മുമ്പ് ഇവിടെ വന്നിട്ടു പോവാമെന്നാ പറഞ്ഞിരുന്നത്. ”


അവന്റെടുത്ത് എന്തോക്കെയോ വില്ലയുടെ പ്രൊജക്ട് ഉണ്ട്ത്രേ.നീ.ഒന്നു സംസ്സാരിച്ചു നോക്ക്...”


ശരിയെന്നും പറഞ്ഞ് ഫോണ്‍ വെയ്ക്കുമ്പോള്‍ ഔദ്യോദികമായ പ്രശനങ്ങളൊന്നും മനസ്സില്‍ ബാക്കിയുണ്ടായില്ല, അമ്മയുടെ വാക്കുകള്‍ക്ക് അങ്ങനെയൊരു ശക്തിയുണ്ടെന്നു തോന്നാറുണ്ട് .എത്ര വലിയ മാ‍നസിക പ്രതിസന്ധിയാണെങ്കിലും അമ്മയുമായൊന്നു സംസ്സാരിച്ചാല്‍ അതൊന്നും പിന്നീട് കുറച്ചു നേരത്തേയ്കു തോന്നാറേയില്ല. ഇടയ്കിടെ മനസ്സിന്റെ നിയന്ത്രണം നഷ്ടപെടാറുള്ള അമ്മയുടെ അനുജന്‍ കൂടെയുള്ളതിനാലാവും അമ്മ എപ്പോഴും വേറൊരു വീട് എന്നൊരു സങ്കല്പം എന്റെ മനസ്സിലേയ്ക് കയറ്റി വിടാന്‍ ശ്രമിയ്കുന്നത്. ചേച്ചിയ്ക് വേണ്ടിയും സ്ഥലം വാങ്ങുന്നതിനും വീട് വെയ്കുന്നതിനും മുന്‍‌കൈ എടുത്തത് അമ്മ തന്നെയായിരുന്നു,


ഞാനെന്റെ അച് ഛനു കൊടുത്ത വാക്കാണ്, എന്റെ കാലത്തോളം അവനെ നോക്കിക്കോളാന്ന്അമ്മ ഇടയ്കിടെ പറയാറുണ്ട്,
സ്വന്തം അനുജനെ പറ്റിയാണ് .മാനസിക പ്രശനങ്ങള്‍ ഉള്ള ഒരാളുടെ കൂടെ വളരരുതെന്നു കരുതിയാവണം വലിയ ഒരു തറവാട് വീടുണ്ടെങ്കിലും ,അമ്മ ഞങ്ങള്‍ക്കായി സ്വന്തമായി ഒരു പാര്‍പ്പിടം എന്ന ആശയം ഞങ്ങളെ ഓര്‍മ്മിപ്പിയ്കുന്നത്.


ഇതും നിങ്ങള്‍ക്കുള്ളതല്ലേ...ഞങ്ങടെ കാലശേഷം...”എന്ന മുന്‍‌ക്കൂര്‍ ജാമ്യവും എടുക്കാറുണ്ട്. തറവാട് വീടിനെ പറ്റി പറയുമ്പോള്‍,


വിശാലമായെ തെങ്ങിന്‍ തോപ്പു കഴിഞ്ഞാല്‍ ഭാരതപുഴയിലേയ്ക് പിന്‍ ഭാഗം അതിര്‍ത്തിയുള്ള തറവാടിനെ അവള്‍ പറയാറുള്ളത് അവളുടെ സ്വ്‌പനഗ്രഹമെന്നാണ്,നാഗരികതയുടെ ഫ്ലോറുകളിലൂടെ മാത്രം ജീവിച്ച അവള്‍ക്ക് റിസോര്‍ട്ടു പോലെയുള്ള തറവാട്ഡ്രീ ഹോമാണ്. കല്ല്യാണം കഴിഞ്ഞ് ഒരു മാസത്തിനകം തന്നെ അവള്‍ക്കുള്ള വിസ ശരിയായപ്പോള്‍ ആവശ്യപ്പെട്ടത് കുറച്ചു ദിവസങ്ങള്‍ കൂടി അമ്മയോടും അമ്മമ്മയോടുമൊപ്പം തറവാട്ടില്‍ താമസിയ്കാനുള്ള സമ്മതമായിരുന്നു.എന്തോ അമ്മയുടെ മുഖമായിരുന്നു മനസ്സില്‍ കൂടെ സ്വന്തം സ്വാര്‍ത്ഥകളും സമ്മതിച്ചില്ല പെട്ടന്നു തന്നെ കൂടെ കൊണ്ടുവന്നു.


അവധി ദിവങ്ങള്‍ കൂടി ജോലി ചെയ്യേണ്ടി വരിക എന്നൊരു അവസ്ഥ അത്ര സുഖമുള്ളതല്ലെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അതൊരു അനിവാര്യതയായി കൊണ്ടിരിയ്കുന്നതിന്റെ ഭാഗമായാണ് അവളെയും ഒന്നരവയസ്സുകാരനായ മകനെയും വരെ മറന്നു കൊണ്ട് ഉച്ച വരെയെങ്കിലും ഓഫീസിലെത്താ‍നുള്ള മാനസികാവസ്ഥയുണ്ടാവുന്നത്. പഠിച്ച് റിപ്പോര്‍ട്ടുകള്‍ കൊടുക്കാനുള്ള ഫിനാഷ്യല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിയ്കാനും, നിഷേപ സാധ്യതകള്‍ അവലോകനം ചെയ്യാനുമൊക്കെ സമയമുണ്ടാവുന്നത് ഒഴിഞ്ഞ ഓഫീസ്സ് നേരങ്ങളാണ്, വിന്‍ഡോഡ്രസ്സ് ചെയ്തു വെച്ച ആസ്തി ബാധ്യത കണക്കുകളും, കൂടുതല്‍ ലാഭം തരുമെന്ന അവകാശവാശ വാദക്കാരുടെ ലിക്യുഡിറ്റി റേഷ്യോയിലുള്ള തട്ടിപ്പുകളെല്ലാം കാണാനാവുന്നത് ദിവസങ്ങളിലെ സൂക്ഷമായ പരിശേധനകളിലാണ്, വെള്ളക്കാരനെ വെച്ചാല്‍ മുതലാകാത്തതും എന്നാല്‍ സ്വദേശികള്‍ ക്ഷമയൊടെ ചെയ്യാനിരിയ്കാത്തതുമായ ഇത്തരം ജോലികളോട്, നിങ്ങളെത്ര ഊറ്റിയെടുക്കാന്‍ ശ്രമിയ്കുന്നതിലുമേറെയും എനിയ്കു ചെയ്യാന്‍ കഴിയുമെന്ന ഒരു പ്രൊഫഷണലിന്റെ ആത്മവിശ്വാസത്തോടെയുള്ള സമീപനമാവും കഴിഞ്ഞ എട്ടുവര്‍ഷമായും തുടര്‍ച്ചയായി സ്ഥാപനത്തില്‍ തുടരാന്‍ കഴിയുന്നത്, ആഗോള നിക്ഷേപവിപണി എത്രയേറെ സാമ്പത്തിക പ്രതിസന്ധികളിലൂടെ നീങ്ങുമ്പോഴും തൊഴില്‍ നഷ്ടമെന്ന വ്യക്തിപരമായ ഭീതിയുണ്ടാവത്തതും തൊഴിലിനോടുള്ള സമീപനമാവും,


അമേരിയ്കന്‍ സെനറ്റ് ബൈല്‍ ഔട്ട് ഭേദഗതികളോടെ അംഗീകരിച്ച വാരാന്ത്യത്തിലാണ്, പ്രദീപേട്ടന്‍ വിളിച്ചത് , വേറെയും നിരവധി പേരെ കാണാനുള്ളതിനാല്‍ അന്നു വൈകുന്നേരത്തിനെ നിന്നെ കാണാന്‍ ഫ്ലാറ്റിലേയ്കു വരുമെന്ന അറിയിപ്പോടെ..


ആണായി ഒരു കൂടപിറപ്പിലാത്തതിനാല്‍ എന്റെ ചെറുപ്പം മുതല്‍ ഏറെയടുപ്പമാണ് പ്രദീപേട്ടനോട് ഒരു ഏട്ടനെന്നതിലേറെ അടുത്ത സുഹൃത്തു കൂടിയായി,അമ്മയുടെ കസിന്‍ സിസ്റ്ററുടെ മകന്‍,പ്രീഡിഗ്രിയ്ക്ക് ഞാന്‍ കോളെജില്‍ കയറിയ വര്‍ഷമാണ് കോളെജില്‍ ചെയര്‍മാനായി എസ്.എഫ്..സ്ഥാനാര്‍ത്ഥി ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്, അതും അവസാന വര്‍ഷ പി.ജി.വിദ്യാര്‍ത്ഥിയായ പ്രദീപേട്ടന്‍, പഠനം കഴിഞ്ഞ അദ്ദേഹത്തെ അച്ഛന്‍ രാഷ്ട്രീയത്തിന്റെ അസ്ക്കിത മാറ്റാനായി ഡല്‍ഹിലേയ്കു കൊണ്ടുപോയി, പക്ഷെ അവിടെ നിന്നും രണ്ടു വര്‍ഷം കഴിഞ്ഞ് തിരിച്ചു വന്നത് ഒരു മുഴുവന്‍ സമയ ഡി.വൈ.എഫ്. പ്രവര്‍ത്തകനായിട്ടായിരുന്നു.കേന്ദ്ര സംസ്ഥാന നേതാക്കന്മാരെവരെ തന്റെ വ്യക്തിത്വം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും സ്വാധീനയ്കുന്ന തരത്തിലുള്ള സജീവ പാര്‍ട്ടി പ്രവര്‍ത്തകന്‍. കഴിവുള്ളവരെ മാറ്റുരച്ചു നോക്കാനായി പാര്‍ട്ടി നടത്തുന്ന പരീക്ഷണങ്ങള്‍ പ്രദീപേട്ടനിലും പരീക്ഷിക്കപ്പെട്ടു തൊട്ടടുത്ത മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ എതിര്‍കക്ഷികളില്‍ ഏതു കുറ്റിചൂലുകള്‍ നിന്നാലും നിഷ് പ്രയാസം ജയിയ്കാറുള്ള വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാക്കി കൊണ്ടായിരുന്നു. കുടുംബത്തിലെ കുട്ടിയല്ലേയെന്ന പരിഗണനയില്‍ അമ്മയും അമ്മമ്മയുമൊക്കെ ജീവിതത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക് വോട്ടു ചെയ്തു. ഫലം 14 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയം, പാര്‍ട്ടിയിലെ പ്രാദേശിക ഘടത്തിലെ അനിഷേധ്യനാവാന്‍ ഏറെ സമയം വേണ്ടിവന്നില്ല അതിനിടെ പ്രദീപേട്ടന്റെ കൂടെയുള്ള തന്റെ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമില്ലാത്ത അച് ഛനും അമ്മയും എന്നെ തന്ത്രപൂര്‍വ്വമെന്നോണ്ണമുള്ള പഠനവശ്യത്തിനുള്ള നാടുകടത്തലില്‍ അടുത്ത ബന്ധത്തിന്റെ തീക്ഷ്ണതകുറഞ്ഞു പോയിരുന്നെന്നാലും. നാട്ടിലെത്തുമ്പോള്‍ ഏതു തിരക്കിനിടയിലും തന്നെ കാണാന്‍ വീട്ടിലെത്തിയിരുന്നു. എന്നാലും പ്രദീപേട്ടന്‍ ഒരു ബോധപൂര്‍വ്വമായ അകലം പാലിച്ചിരുന്നു അച് ഛന്‍ മരിയ്കുന്നതു വരെ , എന്തിനെന്നു ചോദിച്ചിട്ടില്ല. എന്നാലും ഒരു വിളിപ്പാടകലെ എന്തിനും സജീവമായി വീട്ടിലുണ്ടായിരുന്നു.ഒരു പൊതു പ്രവര്‍ത്തകനായിട്ടോ, അല്ലെങ്കില്‍ താനില്ലാത്തതിന്റെ കുറവു നികത്താനെന്നോണ്ണം.


കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴാണ് അമ്മയാണ് സൂചിപ്പിച്ചത് പ്രദീപേട്ടന്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തനമൊഴിവാക്കിയ കാര്യം, നേരിട്ടു കാണാന്‍ കഴിഞ്ഞില്ല വിളിച്ചിരുന്നു സൂചിപ്പിച്ചപ്പോള്‍ ഒന്നേ പറഞ്ഞുളളൂ.


നിനക്കു തോന്നുണ്ടോ ഡാ..എനിയ്കതിനു കഴിയുമെന്ന് ഒരു ചെറിയ ബ്രേക്ക്, ഇപ്പോ വലിയ ഉത്തരവാദിത്വങ്ങളൊന്നും എടുക്കുന്നില്ല,പാര്‍ട്ടി മെമ്പര്‍ഷിപ്പുണ്ട് അതു മതി... സ്കൂളില്‍ നിന്നു തുടങ്ങിയതാ പാര്‍ട്ടി പ്രവര്‍ത്തനം..എത്ര കാ‍ലമായി....”


നാട്ടിലുള്ള കൂട്ടുകാര്‍ക്കൊക്കെ നിരവധി അഭിപ്രായങ്ങളായിരുന്നു, അഴിമതി കഥകള്‍ ,എം,എല്‍, യുടെ മനസ്സാക്ഷി സൂക്ഷിപ്പ്, ആരുടെക്കെയോ ബിനാമി, വിജിലന്‍സ് അന്വേഷണം,ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുകാരന്‍, അങ്ങനെ തുടര്‍ന്നു ആര്‍ക്കും യഥാര്‍ത്ഥകാര്യമെന്തെന്നറിയില്ലായിരുന്നു ,പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി മെമ്പര്‍ എന്തു കൊണ്ട് സ്ഥാനമുപേക്ഷിച്ച് വെറും ഒരു പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുന്നു പിന്നിലെ യാഥാര്‍ത്ഥ്യമെന്തെന്ന് മനസ്സിലായില്ലായിരുന്നു.


വൈകുന്നേരങ്ങളില്‍ സ്റ്റാര്‍ സിങ്ങറിന്റെ ഇടവേളയില്‍ മാത്രമേ ന്യൂസ്സ് ചാനലിനു വീട്ടില്‍ പ്രസക്തിയുള്ളൂ കാരണം റിമോട്ട് എപ്പോഴും അവളുടെ കൈയിലാവും, അങ്ങനെ മാറ്റി കളിച്ചു കൊണ്ടിരിയ്കുമ്പോഴാണ് ഇന്റര്‍ക്കോം ബെല്ലടിച്ചത്, ഒരു ഗസ്റ്റ് വരുന്നുണ്ടെന്നു പറഞ്ഞു സെക്യൂരിറ്റിയുടെ അറിയിപ്പ്. അതു പതിവാണ്.


വാതില്‍ക്കല്‍ പോയി കാത്തു നിന്നു. ലിഫ്റ്റ് തുറന്നു വരുന്നതു കണ്ടത് ഒരു പ്രൊഫഷണല്‍ ബിസ്സിനസ്സ് എക്സിക്യൂട്ടിവിന്റെ രൂപത്തിലുള്ള പ്രദീപേട്ടനെയാണ്, അക്ഷീണ പ്രവര്‍ത്തനത്തിന്റെ മുഖമുദ്രയെന്നു പറയുന്ന മുഖത്തെ കുറ്റി താടിയെല്ല്ലാം ഷേവ് ചെയ്ത്, ഇരുവശത്തും കയറി കൊണ്ടിരുന്ന നരയെല്ലാം ഡൈ ചെയ്തു, ക്രീ തേച്ചു ചീകി മിനുക്കിയ തലമുടിയും, ഫുള്‍ സ്ല്ലീവ് ഷര്‍ട്ടുമിട്ടും ടൈയും കെട്ടി, തോളത്തു എക്സിക്യൂട്ടീവ് ബാഗും തുക്കി ഫുള്‍ സ്യൂട്ടില്‍ വരുന്നതു കണ്ടപ്പോള്‍, എന്തോ എപ്പോഴും മടക്കിയുടുക്കാത്ത മുഷിഞ്ഞ ഡബ്ബിള്‍ മുണ്ടും, മുകള്‍ ഭാഗത്തെ ബട്ടണ്‍സിടാതെ അലസമായി തെറുത്തു കയറ്റിയ ഫുള്‍സ്ല്ലീവ് ഷര്‍ട്ടുമിട്ട് പാര്‍ട്ടി ജാഥകള്‍ക്കും മുന്നിലും സര്‍ക്കാരോഫീസ്സുകളുടെ വരാന്തകളിലും കാണുന്ന പ്രദീപേട്ടന്റെ രൂപം മനസ്സിലൂടെ പെട്ടന്ന് കടന്നു പോയി...


എന്താടാ....അന്തം വിട്ട് നോക്കുണത് ഇതു ഞാന്‍ തന്നെയാ......”


എന്റെ മനസ്സറിഞ്ഞതു പോലെ ചോദിച്ചു, എന്നിട്ട് പരസ്പരം കണ്ടാല്‍ കയ്യുയര്‍ത്തി കാണിയ്കുന്നതിനു പകരം ഒരു കോണ്‍ഫിഡറ്റ് ഷേക്ക് ഹാന്‍ഡ് തന്ന് എന്നെ ചുറ്റിപിടിച്ചു, എന്തോ കണ്ണിലൊരു നനവ്.
അകത്തേയ്ക് വരുന്ന തങ്ങളെ കണ്ടപ്പോള്‍ അവളും അത്ഭുതപ്പെട്ടുപ്പോയി, വീട്ടിലേയ്കു വന്ന അപരിചതനെ നോക്കി മകന്‍ ഒന്നു ചിരിച്ചു,


അയ്യോ ഇവനുണ്ടായിരുന്നല്ലെ....നിന്നെ ഞാന്‍ മറന്നു പോയഡാ...”എന്ന ക്ഷമാപണത്തോടെ മകനെ പ്രദീപേട്ടന്‍ എടുത്തു.


ഇരിയ്കൂ പ്രദീപേട്ടാ...” കളിപ്പാട്ടങ്ങള്‍ വലിച്ചു വാരിയിട്ട സോഫയില്‍ നിന്നും അതെല്ലാം മാറ്റിയിട്ട് അവള്‍ പറഞ്ഞു


ബാഗ് ടീപോയില്‍ വെയ്കുന്നതു കണ്ടപ്പോള്‍ മകന്‍ പ്രദീപേട്ടന്റെ കയ്യില്‍ നിന്നും ഊര്‍ന്നിറങ്ങി അവന്റെ ശ്രദ്ധ അതിലായി.


കുടിയ്കാനെന്താ..പ്രദീപേട്ടാ..”


എന്തായാലും മതിയെന്നുംപറഞ്ഞ് , എന്റെ മുഖത്തേയ്ക് നോക്കി എത്രകാലമായി കാണുന്നുവെന്ന ചോദ്യം കണ്ണുകളിലുണ്ടായിരുന്നു.


അവള്‍ കൊണ്ടുവന്ന ജ്യൂസ്സ് കുടിച്ചു കൊണ്ട് നാട്ടു വിശേഷങ്ങളിലൂടെയും വീട്ടു വിശേഷങ്ങളിലൂടെ ഞങ്ങള്‍ കടന്നു പോയി, മൂത്തമകള്‍ പ്രായപൂര്‍ത്തിയായതും , ഗീതചേച്ചിയുടെ സ്കൂളിലെ ഡിവിഷനുകള്‍ ഇല്ലാതാവുന്നതും ജോലിയുടെ അസ്ഥിരതയും, പുതിയ പാഠ്യപദ്ധതിയിലെ വൈഷമ്യങ്ങളുമെല്ലാം സംസ്സാരിച്ചു കൊണ്ടിരിയ്കുമ്പോഴാണ് , വാര്‍ത്തയില്‍ സ്വറ്ററും തൊപ്പിയും നടക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കണ്ടതും പ്രദീപേട്ടന്‍ അസഹിഷ്ണുതയോടെ പറഞ്ഞു.


ഒന്നു ഓഫ് ചെയ്യടാ.........അത്..വെറുതെ നാട്ടുകാരെ പറ്റിയ്കാന്‍..“


എന്റെ മുഖത്തെ അത്ഭുതം കണ്ടിട്ടാവണം പ്രദീപേട്ടന്‍ തുടര്‍ന്നു.


ഇത്രയും മീഡിയാ മാനിക്കായ ഒരു മനുഷ്യനെ ഞാനിതു വരെ കണ്ടിട്ടില്ല...ഭരണമെന്നു പറഞ്ഞു എന്തൊക്കെയോ നടക്കുന്നു ഇയാള്‍ കണ്ണികണ്ട കാട്ടിലും മേട്ടിലും പോയി ചുറ്റുന്നു ആര്‍ക്ക് വേണ്ടിയിട്ടാ
ബാഗില്‍ നിന്നും ഒരു സി.ഡി എടുത്തു തന്നിട്ട് പറഞ്ഞു.


തല്‍ക്കാലം ഇത് പ്ലേ ചെയ്യ് ഒരു അനിമേഷന്‍ പ്രസന്റേഷനാ...”


ഒരു കുന്നിന്‍ ചെരുവില്‍ നാലു വശങ്ങളും വലിയ മതിലിനാല്‍ ചുറ്റപ്പെട്ട റസിഡന്റ് കോമ്പൌണ്ട് വലിയ പ്രവേശന കവാടത്തില്‍ തന്നെ സെക്യൂരുറ്റികള്‍ അതിനകത്ത് വരിവരിയായുള്ള നിരവധി വില്ലകള്‍ , വില്ലകള്‍ എല്ലാം ഒരേ തരത്തില്‍ രണ്ട് നിലകള്ള ചെറിയ വീടുകള്‍ മുറ്റത്ത് കമനീയമാക്കി വെച്ചിരിയ്കുന്ന ഭംഗിയാര്‍ന്ന പൂന്തോട്ടങ്ങളും ,പ്രത്യേകം കാര്‍ പോര്‍ച്ചുകളുമുണ്ട് . നടുവിലൂടെ ടാര്‍ റോഡ് ഇരുവശങ്ങളിലും വില്ലകള്‍ ഒരു സാധാരണക്കാരന്‍ നടക്കുമ്പോഴുള്ള കാഴചപ്പാടോടുകൂടിയുള്ള ചിത്രീകരണം, അനിമേഷനില്‍ ചെയ്തിരിയ്കുന്നു., പിന്നീട് അതിന്റെ മുകള്‍ ഭാഗത്ത് നിന്നുള്ള വീക്ഷണവും , പിന്നീട് ഒരോ വില്ലകളിലൂടെയും അകത്തുള്ള സൌകര്യങ്ങളെ കാണിയ്കുന്നത് , ഓരോ വില്ലകളിലും രണ്ടു ബാല്‍ക്കണികള്‍ ഒന്നു മുന്നിലും മറ്റേത് പിന്‍ഭാഗത്തും അവിടെ നിന്നുള്ള പുറം കാഴ്ചകള്‍. കുട്ടികള്‍ക്കായുള്ള പാര്‍ക്കും കളിസ്ഥലവും, നഗരത്തില്‍ അങ്ങോട്ടുള്ള വഴികളും ചുറ്റുവശങ്ങളിലുള്ള ആരാധനാലയങ്ങളുടെയും ആശുപത്രികളുടെയും വിദ്യാലയങ്ങളുടെയും വിശദീകരണവും,ഗതാഗത സൌകര്യങ്ങളും എല്ലാം വിശദമായ അനിമേഷന്‍ ചിത്രം .


ഇതൊരു റസിഡന്‍ഷ്യല്‍ കോളനിയുടെ പ്രൊജക്ടാണ് , അമ്മേടെ ഭാഗത്തിലുണ്ടായിരുന്ന മേച്ചേരി കുന്നിലാണ്, അമ്മയ്കും ചെറിയമ്മയ്കും കൂടി വെച്ചതാ, പിന്നെ അമ്മാവന്മാരായി കേസ്സായി അവസാനം നമ്മുക്കനുകൂലമായി തന്നെ വിധി വന്നു , അപ്പോ തോന്നീതാ ഇങ്ങനെ ഒരു പദ്ധതി..എങ്ങനെയുണ്ട്


പ്രദീപേട്ടന്‍ തുടരുകയായിരുന്നു.


മുമ്പ് ഞാന്‍ നിന്റെ അമ്മയോടു പറഞ്ഞിരുന്നതാ, അന്നൊന്നും കാര്യമാക്കിയില്ല പിന്നെയാണ് അറിഞ്ഞത് നീ വന്ന് സ്ഥലം നോക്കി ഒന്നും ശരിയായില്ല എന്നൊക്കെ, താല്പര്യമെങ്കില്‍ ഇതൊന്നു പരിഗണിയ്ക്, നമ്മുക്ക് താല്പര്യമുള്ള കുറച്ചു കൂട്ടുകാരോടും ബന്ധുക്കളോടും മാത്രേ പറഞ്ഞിട്ടുള്ളൂ പുറത്തറിഞ്ഞാ പിന്നെ ഇരിയ്ക പൊറുതി കാണില്ല...അത്ര ഡിമാന്റാവും ഞാന്‍ ഉദ്ദേശിയ്ക്ന്നത് ഒരേ ക്ലാസ്സിലുള്ള ആള്‍ക്കാര്‍ക്ക് താമസിയ്ക്കാനുള്ള ഒരിടം ഒരു പക്ഷെ നമ്മടെ നാട്ടില്‍ ആദ്യത്തെ പദ്ധതിയാവും..... മേച്ചരി കുന്ന് നിനക്കറിയാല്ലോ...? “.


ഉവ്വെന്ന് തലയാട്ടി


പട്ടണത്തില്‍ നിന്നു കുറച്ചകലയല്ലാതെ ഭാരതപുഴയുടെ തീരത്ത്, കുന്ന് കഴിഞ്ഞാല്‍ പാടമാണ് പിന്നെ ഭാരതപുഴ , സമീപകാല വള്ളുവനാടന്‍ സിനിമകളില്‍ കുന്നിലാത്ത ഗാനരംഗങ്ങളില്ല. അത്രയും മനോഹരമാണ് അവിടെനിന്നുള്ള കാഴ്ച., പലര്‍ക്കും വളരെ താല്പര്യമുണ്ടായിരുന്നതാണ് കുന്ന് വിലയ്കെടുക്കാന്‍ പക്ഷെ പ്രദീപേട്ടന്‍ കൊടുക്കാന്‍ തയ്യാറല്ലായിരുന്നു, കഴിഞ്ഞ ജനകീയാസൂത്രണ പദ്ധതികളില്‍ പെടുത്തി കുന്നിനോടനുബന്ധിച്ചുള്ള വഴി വീതികൂട്ടാനും ടാര്‍ ചെയ്യാനും കഴിഞ്ഞിരുന്നു., അന്നൊന്നും ഇത്തരമൊരു പദ്ധതി മുന്നില്‍ കണ്ടു കൊണ്ടാണ് അവിടെ വികസനം ഉണ്ടാക്കിയതെന്നു വിശ്വസിയ്കാന്‍ പ്രദീപേട്ടന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് തോന്നിയിരുന്നില്ല.അത്രമാത്രം നിസ്വാര്‍ത്ഥമായിരുന്നു എന്നായിരുന്നു ധാരണ.


സ്ഥലം ഞാന്‍ പണിക്കരെ കൊണ്ട് നോക്കിച്ചിരുന്നു വടക്ക് കിഴക്കായി ചെരുവ് നല്ല നീരൊഴുക്കുണ്ട് ...... പിന്നെ പുഴയല്ലേ അടുത്ത്....വീട് നിര്‍മ്മിയ്കുന്നതൊക്കെ വാസ്തു പ്രകാരം മതി , ഇനീപ്പോ വീടായി വേണ്ടാച്ചാല്‍ സ്ഥലമെടുത്താല്‍ മതി അഞ്ചു മുതല്‍ ഏഴു സെന്റ് സ്ഥലമാണ് എല്ലാ വീടിനും കണക്കാക്കുന്നത്,


പ്രദീപേട്ടന്‍ തുടരുക തന്നെയാണ് എന്റെ മൌനവും അനിഷ്ടമാര്‍ന്ന മുഖഭാവവും കണ്ട് അവള്‍ക്ക് ചിരി വന്നുവെന്നു തോന്നുന്നു.


എന്താ ഇങ്ങനെ അന്തം വിട്ടിരിയ്കുന്നത്...” അവളാണ് ചോദിച്ചത്


അതു കേട്ട് പ്രദീപേട്ടന്‍ ചിരിച്ചു കൊണ്ട് പറഞ്ഞുംഇങ്ങനെ ഒരു പദ്ധതി അവന്‍ എന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ചു കാണില്ല അതോണ്ടാവും


ശരിയാ പ്രദീപേട്ടാ.....ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാ..നമ്മള്‍ താമസിയ്കുന്ന സമൂഹത്തെ തിരിച്ചറിയുകയും , സമൂഹ്യപരമായ ഇക്ക്വാലിറ്റി നിലനിര്‍ത്താന്‍ എല്ലാവരും ഒരുമിച്ചു താമസിയ്കണമെന്നൊക്കെ ഞങ്ങളെയൊക്കെ പഠിപ്പിച്ച നിങ്ങളൊക്കെ തന്നെ പൊതു ധാരയില്‍ നിന്നു മാറി ക്ലാസ്സ് വൈസായി താമസിയ്ക്കാന്‍ ഒരു സൌകര്യമുണ്ടാക്കുന്ന പദ്ധതിയുമായി വന്നത്...റിയലി, കോണ്‍‌ട്രിഡ്കഷന്‍ വല്ലാതെ സഹതാപം തോന്നുന്നു ഇങ്ങനെ ഒരു സാഹചര്യമുണ്ടായതില്‍.. ”
സ്വരത്തിലൂടെ നിരാശ ഞാന്‍ പൂര്‍ണ്ണമായും പ്രകടമാക്കി.നിസംഗതയോടെ കേട്ടുകൊണ്ടിരിയ്കുന്ന പ്രദീപേട്ടന്‍ അവസാനം ഒന്നു പുഞ്ചിരിച്ചു.


നിങ്ങളെ പോലുള്ള സഖാക്കന്മാരൊക്കെ മുന്നിലുള്ളതായിരുന്നു ഞങ്ങള്‍ക്കൊക്കെയൊരു വിശ്വാസം, എന്തെങ്കിലുമൊക്കെ ചെയ്യാന്‍കഴിയുമെന്ന ഒരു പ്രതീക്ഷ....“


എന്നെ കേള്‍ക്കുന്നുവെന്നു തോന്നിയപ്പോള്‍ ഞാന്‍ തുടര്‍ന്നു. പക്ഷെ പെട്ടന്നായിരുന്നു പ്രതികരണം.
അതിലേറെ പ്രതീക്ഷയുണ്ടായിരുന്നെഡോ ഞങ്ങള്‍ക്ക് നിങ്ങളില്‍..ഞങ്ങള്‍ക്ക് തുടങ്ങി വെച്ചതെല്ലാം തുടരുമെന്ന്........എന്തു കൊണ്ട് നിങ്ങള്‍ക്ക് സാധിച്ചില്ല.....അവസരങ്ങള്‍ , സാധ്യതകള്‍ എന്നൊക്കെ പറഞ്ഞു നാടു വിടാനല്ലേ നീയ്യടക്കം എല്ലാവര്‍ക്കും താല്പര്യം....,


പ്രദീപേട്ടന്റെ പെട്ടന്നുള്ള ഭാവമാറ്റം അവളെ ശരിയ്കും ഭയപ്പെടുത്തിയെന്നു തോന്നി.പക്ഷെ പ്രദീപേട്ടന്‍ ഒരു മന്ദസ്മിതത്തോടെ തന്നെ എന്റെ മുഖത്തേയ്കു തന്നെ നോക്കി തുടര്‍ന്നു.


നല്ലൊരു തൊഴില്‍ സംസ്ക്കാരമില്ലെന്നും പറഞ്ഞു കളിയാക്കുന്നവരുടെ കൂട്ടത്തില്‍ പ്രൊഫഷണലിസമെന്നൊക്കെ പറഞ്ഞു സ്വന്തം കാര്യം നോക്കി നാടു വിടുമ്പോള്‍..ഇങ്ങനെയൊരു സമൂഹവും അവിടുത്തെ രാഷ്ട്രീയവുമൊന്നും ഓര്‍ത്തില്ലേ.....“


ഒരു പുച് ഛം കലര്‍ന്നിരുന്നോ സ്വരത്തിലെന്നു സംശയിച്ചു.മടിയോടെയാണ് മറുപടി പറഞ്ഞത്.
ജീവിതമാര്‍ഗ്ഗങ്ങള്‍..........സാമ്പത്തിക അസ്ഥിരതകള്‍...ഇതൊക്കെ..”


അതെ അതെല്ലാം സമ്മതിയ്കുന്നു...


ഒന്നു നിര്‍ത്തി വീണ്ടും തുടര്‍ന്നു.


ഇതെല്ലം വളരെ രൂക്ഷമായി നിന്നിരുന്ന കാലത്താണ് ഞാനൊക്കെ രാഷ്ട്രീയത്തില്‍ സജീവമാകുന്നത് എന്തിനായിരുന്നു നിങ്ങളെ പോലുള്ള വരും തലമുറയ്കായി , കാലം കഴിഞ്ഞപ്പോള്‍ കുറേ പേര്‍ നിന്നെ പോലെയൊക്കെ ജീവിതമാര്‍ഗ്ഗമന്വേഷിച്ചു പോയി, പിന്നെ കുറച്ചു പേര്‍ രാഷ്ട്രീയത്തെ ജീവിതമാര്‍ഗ്ഗമാക്കി, അതിനു കഴിയാത്തവര്‍ ഇപ്പോ രാഷ്ട്രീയ ഭിക്ഷാംദേഹികളായി അലഞ്ഞു നടക്കുന്നുണ്ട്, ഒരു പ്രായം കഴിഞ്ഞാല്‍ പിന്നിലേയ്കു നോക്കിയാല്‍ ഒരു ചോദ്യം പോലെ നില്‍കുന്നുണ്ടാവും......ജീവിതം,പിന്നെ വേറെ നിര്‍വ്വഹമൊന്നുമില്ല., പിന്നെയുള്ളത് പ്രൊഫണല്‍ പൊളിക്ടിസ്സുമായുള്ള ഒരു കോമ്പ്രമൈസ്സ് ആണ്, അതിനു മനസ്സനുവദിയ്ക്കാത്തതു കൊണ്ടാ.. സജീവ പ്രവര്‍ത്തനം മതിയാക്കാമെന്നു തീരുമാനിച്ചത്.നമ്മളെ പോലെ എല്ലാവരും നല്ല ജീവിത സാഹചര്യമുള്ളവരാവില്ല"


പ്രദീപേട്ടന്റെ ഉത്തരങ്ങള്‍ എന്നെ മറുപടിയില്ലാത്തതാക്കി.


എന്റെ മൌനം, തന്റെ വിശദീകരണങ്ങള്‍ എനിയ്കു ബോധ്യമായെന്നു കരുതിയാ‍വണം, ഒരു പുഞ്ചിരിയോടെ സ്വല്പം ലാളനയുടെ സ്വരത്തോടെ ചോദിച്ചു.


നീ എത്ര കൊല്ലായീ ഡാ...കേരളത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തുടങ്ങീട്ട്..”


ഒമ്പതാവുന്നു...”


മെല്ലെ എഴുന്നേറ്റ് തന്റെ ജാക്കറ്റ് ഊരി ടൈനിംങ്ങ് ടേബിളിനടുത്ത് കിടന്ന കസേരയുടെ പിന്നില്‍ ചുളിയാതെ തൂക്കിയിട്ടു എന്നിട്ട് ഒരു മന്ദസ്മിതത്തോടെ പറഞ്ഞു.


ഡാ..എല്ലാ വിദേശമലയാളികള്‍ക്കും ഉള്ള ഒരു മാനസികാവസ്ഥയാണിത്, ഒരു തരം നോസ്റ്റാള്‍ജിക്ക് ഇന്‍ഫാക്ഃചുവേഷന്‍, അതു തന്നെയാണ് ഇപ്പോ നിനക്കും ഇപ്പോഴുള്ളത്, ഒരിക്കലും തിരിച്ചു കിട്ടാത്ത ഇന്നലെയുടെഓര്‍മ്മകളില്‍ ജീവിയ്കുക , പിന്നെ കയ്യിലുള്ളതെല്ലാം നാളെത്തേയ്ക് മാറ്റി വെയ്കുക എന്നിട്ടോ ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളറിയാതെ ജീവിയ്ക്കാന്‍ കഷ്ടപെടുക. എന്നിട്ടെല്ലാത്തിനേം വിമര്‍ശിച്ചു നടക്കുക.“


ഞാനറിയാതെ അംഗീകരിയ്കുന്നു തോന്നലുള്ളതിനാലോ എന്തോ , പ്രദീപേട്ടന്‍ തുടര്‍ന്നു..


നിങ്ങളെ പോലുള്ള കഴിവും പ്രാപ്തിയുമുള്ള ചെറുപ്പക്കാരുടെ കുറവുകള്‍ നികത്താന്‍ കടന്നു വരുന്നവരുടെ പ്രകടനങ്ങളാണ്, ഇന്ന് യഥാര്‍ത്ഥ സാമൂഹ്യ പ്രവര്‍കരെ പോലും ജനങ്ങള്‍ക്കു മുന്നില്‍ കോമാളികളാക്കുന്നത്.....“


പ്രദീപേട്ടന്‍ തുടര്‍ന്നു ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങളിലൂടെ പാര്‍ട്ടിയിലെ പൊളിറ്റിക്കല്‍ പ്രൊഫണലിസത്തിലൂടെ , കേള്‍ക്കാന്‍ മോനുള്ള ചോറുമെടുത്ത് അവളും വന്നിരുന്നു, പഴയ സ്റ്റഡി ക്ലാസ്സിലെ ഏകാ‍ഗ്രത തോന്നി മനസ്സില്‍, റെയില്‍വേ സ്റ്റേഷനടുത്തെ ചേരിയില്‍ നിന്നും മദ്രസയിലേയ്ക് പോകുമ്പോള്‍ പാളങ്ങള്‍ മുറിച്ചു കടന്ന് മൂന്നു കുട്ടികള്‍ മരിയ്കാനിടയായ സംഭവം അതിനു പരിഹാരമായി ചേരിയില്‍ മദ്രസ തുടങ്ങാന്‍ സഹായിച്ച നടപടികള്‍ പാര്‍ട്ടിയിലെ ചിലര്‍ തന്നെ വര്‍ഗ്ഗീയമായി കണ്ടതും, ഭഗവതി കാവിലെ പൂ‍രകമ്മറ്റിയില്‍ നിന്നും ആര്‍.എസ്സു.എസ്സുകാരെ ഒഴിവാക്കി ജനകീയകമ്മറ്റിയാക്കിയതും മുതല്‍ റിയലെസ്റ്റേറ്റു കമ്പനികള്‍ പിടിമുറുക്കിയ സ്ഥല കച്ചവടങ്ങളില്‍ ഇടപെടേണ്ടി വന്നതും അതിനെല്ലാം പാര്‍ട്ടിയില്‍ നിന്നും നേരിട്ട എതിര്‍പ്പുകള്‍, ഇല്ലാതാവുന്ന നാട്ടിലെ സാമൂഹ്യബന്ധങ്ങളിലൂടെ..... പ്രദീപേട്ടന്‍ എന്നെ നാട്ടിലെ രാഷ്ട്രീയത്തോടൊപ്പം കൈപിടിച്ചു കൊണ്ടു പോവുന്നതു പോലെ തോന്നി.


ഒരു സമൂഹത്തിന്റെ രാഷ്ട്രീയം പറയണമെങ്കില്‍ നമ്മളതിനുള്ളില്‍ ജീവിയ്കുക തന്നെ വേണം, പുറത്തു നിന്നു നോക്കിയാല്‍ എത്ര തന്നെയായാലും കിട്ടുന്നത് യഥാര്‍ത്ഥ രൂപമാണോയെന്ന് എനിയ്കു വ്യക്തമല്ല..........”എന്നു പറഞ്ഞവസാനിപ്പിച്ചു.


തിരിഞ്ഞ് എന്റെ മുഖത്തു നോക്കി, പ്രദീപേട്ടന്‍ ഒന്നു കൂടിക്കൂട്ടി ചേര്‍ത്തു.


എനിയ്ക് നീയ്യൊക്കെ ഒരു അത്ഭുതമാണ്........ താന്‍ വിശ്വസിയ്കുന്ന ആശയങ്ങളെല്ലാം മനസ്സിലടക്കി പിടിച്ചു കൊണ്ട് തീര്‍ത്തും വൈരുദ്ധമായ ഒരു പ്രൊഫണല്‍ ജീവിതം നയിയ്കുന്ന നിന്നെപോലുള്ള ഇന്നത്തെ ചെറുപ്പക്കാരെ..”


പുഞ്ചിരിച്ചു കൊണ്ട് മുഖത്ത് നോക്കിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നുവോ...അതോ എന്റെ കണ്ണുകളോ ?


കല്ല്യാണം കഴിഞ്ഞ് പതിനാല് വര്‍ഷം കഴിഞ്ഞിട്ട് ഇപ്പോഴാ പ്രദീപേട്ടനെ അടുത്തു കിട്ടിയതെന്നാ ഗീതേച്ചി പറഞ്ഞത്..”


കഴിയ്ക്കാനുള്ള ചപ്പാത്തിയും വിഭവങ്ങളും മേശയില്‍ കൊണ്ടു വന്നുവെയ്കുമ്പോള്‍ , അവള്‍ പറഞ്ഞു
പ്രദീപേട്ടന്‍ ഒന്നു മന്ദഹസിച്ചു,


അവളെ സഹായിയ്കാന്‍ ഞാന്‍ എഴുന്നേറ്റു, കൂടെ എഴുന്നേറ്റ പ്രദീപേട്ടന്‍ മകന്റെ കൂടെ കളിയ്ക്കാന്‍ തുടങ്ങി.കൂടെ ടിവിയിലെ വാര്‍ത്തകളും ശ്രദ്ധിയ്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍ കഴിയ്കാനിരിയ്കുമ്പോള്‍ മകനു, സ്ഥിരമായി പ്ലേ ചെയ്തു കൊടുക്കാറുള്ള മലയാളത്തിലുള്ള കാര്‍ട്ടൂണ്‍ ആനിമേഷന്‍ സി.ഡി വെച്ചു കൊടുത്തു.അവനതാസ്വദിയ്ക്കാന്‍ തുടങ്ങി. അതു കണ്ട് ഒരു ശാസനയോടെയാണ് പ്രതികരിച്ചത്.


നിങ്ങളിവന്റെ ബാല്യം കൂടി നശിപ്പിയ്ക്യാ....അല്ലേടാ..”


അല്ലെങ്കില്‍ ഞങ്ങളെ കഴിയ്ക്കാന്‍ സമ്മതിയ്കില്ല്യാ...” അവളാണ് മറുപടി പറഞ്ഞത്.


നിങ്ങടെ ഓരോ കണ്ടുപിടുത്തങ്ങള്‍...“ എന്നു പറഞ്ഞു കഴിയ്ക്കാനിരുന്നു , ചിക്കന്‍ വിളമ്പുമ്പോള്‍ , കൈ കൊണ്ട് തടഞ്ഞിട്ട് പറഞ്ഞു.


വേണ്ടാ...ശബരിമലയ്ക്ക് പോവാനുള്ളതാ.... വ്രതം ഒരു മാസം മുമ്പെയാവട്ടെയെന്നു കരുതി.“


രാത്രി 2 മണിയ്കുള്ള ഫ്ലൈറ്റിനാണ് ടിക്കറ്റ്, താമസിയ്കുന്ന ഹോട്ടലില്‍ നിന്നും സാധനങ്ങളെടുക്കാനുള്ളതിനാല്‍ ഹോട്ടലിലേയ്ക് പോകണമന്നു പറഞ്ഞു ഭക്ഷണം കഴിഞ്ഞ് ഏറെ നേരമിരുന്നില്ല.


നിങ്ങളെന്തു തീരുമാനിയ്കുന്നു ഞാന്‍ പറഞ്ഞ വീടിന്റെ പ്രൊജക്ട്.....”


പിന്നീട് അതിനെ പറ്റി പിന്നീട് ചോദിച്ചത് ഹോട്ടലിലേയ്കു പോകുന്ന വഴി കാറിലിരുന്നായിരുന്നു.


താല്പര്യമില്ലാഞ്ഞിട്ടല്ല...പ്രദീപേട്ടാ...”


ഫോണ്‍ നമ്പറുകള്‍ എഴുതി വച്ച് കൂടെ വാടകയ്ക് എന്നെഴുതിയ വലിയ ബാനറുകള്‍ തൂക്കിയ കെട്ടിടങ്ങള്‍ക്കിടയിലൂടെ കാണുന്ന പൂര്‍ണ്ണചന്ദ്രനെ നോക്കി പിന്നിലെ സീറ്റിലൂടെ ഓടി നടക്കുന്ന മകനെ പിടിയ്ക്കാന്‍ ശ്രമിയ്കുന്ന അവളാണ് ഉത്തരം പറഞ്ഞത്.


എന്താ ഡോ തനിയ്കിത്ര ഇത്ര സാമ്പത്തിക പ്രശ്നം........”


ജീവിതത്തിന്റെ ഒരു ബ്രേക്ക് ഈവന്‍ പോയിന്റിലൂടെയാ ഇപ്പോ പോകുന്നത് പ്രദീപേട്ടാ...,പഠിയ്ക്കാനെടുത്ത educational loan എല്ലാം തീര്‍ന്നപ്പോഴെയ്കും കല്ല്യാണമായി, പിന്നെ മോനായി ഇപ്പോ ലോണെടുത്ത് ഒരു വണ്ടിയും വാങ്ങി, പിന്നെ ഷെയര്‍ മാര്‍ക്കറ്റിന്റെ അവസ്ഥ....ജോലി ചെയ്യുന്ന ബാങ്കിന്റെ സ്ഥിരതയൊക്കെ ഊഹിയ്ക്കമല്ലോ.....അതിനിടയ്ക്ക് ഇങ്ങനെയൊരു ബാധ്യത കൂടി... താല്‍ക്കാലികമാണെങ്കിലും .. ഒരു പ്രതിസന്ധി എന്നാ മാറുന്നതെന്നറിയില്ല......ഞാനൊന്നു ആലോചിയ്കട്ടെ... ”


ഒന്നു മൂളി എന്നിട്ട് നിരാശയോടെ പുറത്തേയ്ക്കു നോക്കി കൊണ്ടു പറഞ്ഞു.


ശാശ്വതമായ അവസ്ഥയൊന്നുമല്ലയിത്.........മാറാന്‍ കുറച്ചു സമയമെടുക്കും, അത്രമാത്രം പിന്നെ ക്യാപിറ്റലിസം ഇല്ലാതാവണം അതിനൊന്നുമുള്ള ലോകസാഹചര്യമല്ല, ഇത് ഒരിടത്ത് നിന്ന് വേറൊരിടത്തേയ്ക് കളം മാറുന്നതിന്റെ പ്രശ്നങ്ങളാണ്....ലോകം മുഴുവന്‍ മൂലധനത്തിന്റെ പിന്നാലെയാണ് ,ഒരു മാതിരി അഭയാര്‍ത്ഥികളെ പോലെ.........സാമ്പത്തിക അഭയാര്‍ത്ഥികളെ പോലെ


പറയാന്‍ രണ്ടു വാക്കുകള്‍ കൂടി മനസ്സില്‍ കരുതുന്നതു പോലെ എന്നെ നോക്കി പുഞ്ചിരിച്ചു എന്നിട്ട് തുടര്‍ന്നു


ഇന്നത്തെ അവസ്ഥയെ എങ്ങനെ നേരിടണമെന്നു ആര്‍ക്കും ഒന്നുമറിയുന്നില്ല... വളരെ പ്രതീക്ഷയോടെ ലോണെടുത്ത് പഠിച്ച് ക്യാമ്പസ്സ് പ്ലേസ്മെന്റും കിട്ടി, പ്രതീക്ഷയോടെ advice memmo കാത്തിരിയ്കുന്ന നിരവധി കുട്ടികളുണ്ട് നമ്മുടെ നാട്ടില്‍ ... ഇനി ഒരു പക്ഷെ കര്‍ഷകരുടെ ആത്മഹത്യപോലെയൊരു ദുരന്തം ഉണ്ടാവുന്നത് അവര്‍ക്കിടയിലാവാം..........”


റിവ്യൂ മിററില്‍ കണ്ട അവളുടെ മുഖത്തെ ഭീതി, പ്രശസ്തമായ സോഫ്റ്റ്വേര്‍ സ്ഥപത്തിന്റെ ക്യാമ്പസ്സ് പ്ലേസ്സ്മെന്റ് കിട്ടി അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിയ്കുന്ന അവളുടെ അനിയത്തിയെ കുറിച്ചാലോച്ചിട്ടാവുമോ....


എന്തൊരു നല്ലൊരു ആശയമാണ് , കുറച്ച് അത്യാഗ്രഹികളുടെ പ്രവര്‍ത്തനം കൊണ്ടില്ലാത്താ‍വുന്നത്..“


പ്രദീപേട്ടന്‍ തുടര്‍ന്നു ഒരു സെന്റ് സ്ഥലത്തിനു ആയിരത്തില്‍ നിന്നും ലക്ഷം രൂപയായ സാമൂഹികമായ സാഹചര്യങ്ങള്‍ അതുണ്ടാ‍ക്കിയ വീര്‍പ്പുമുട്ടലുകള്‍‍. അശാസ്ത്രീയമായ സാമ്പത്തികാവസ്ഥയുണ്ടാക്കിയ നാട്ടിലെ ജീവിതചര്യകളിലുണ്ടായ മാറ്റങ്ങളിലൂടെ സാമൂഹ്യമായ ശിഥിലീകരണങ്ങളിലൂടെ, ദുരുപയോഗം ചെയ്യുന്ന ഉദ്ദാരീകരണത്തിന്റെ ദുരന്തങ്ങളിലൂടെ.....


പെട്ടന്ന് എന്റെ ഫോണ്‍ റിങ്ങ് ചെയ്തു.


മാനേജരാണ് , തീര്‍ത്തും ഔദ്യോദികം. അയാള്‍ക്കങ്ങനെയൊരു മര്യാദയേയില്ല എപ്പോള്‍ വേണമെങ്കിലും വിളിയ്കും, എത്രയും പെട്ടന്നു മതിയായ ലിക്യുഡിറ്റി സ്റ്റാറ്റസ്സ് കീപ്പ് ചെയ്യാനുള്ള സംവിധാനം കണ്ടെത്താനുള്ളാനുള്ള നിര്‍ദ്ദേശങ്ങള്‍‍, പിന്നെ യു.എസ്സ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ബൈയിലൌട്ട് പാക്കേജിന്റെ ന്യൂനതകളുടെ വിശദീകരണം, നാളെ രാവിലെ എത്രയും പെട്ടന്ന് ഓഫീസിലെത്തണമെന്നുള്ള അറിയിപ്പും.


രജിസ്റ്റ്റേഷനുള്ള ഡോക്യൂമെന്റുകള്‍ ഞാന്‍ നിന്റെ അമ്മേടെ അടുത്ത് കൊടുക്കാം പിന്നെ ഒരു പവര്‍ ഒഫ് അറ്റോര്‍ണിയും, അവിടെനിന്നും അമ്മയുടെ ഒപ്പിട്ട് ഞാന്‍ അയച്ചു തരാം അത് ഇവിടെ നിന്നും അറ്റസ്റ്റ് ചെയ്തു തിരിച്ചയ്കണം ..........“


ഹോട്ടലിന്റെ പാര്‍ക്കിങ്ങില്‍ കാറില്‍ നിന്നറങ്ങുമ്പോള്‍ പ്രദീപേട്ടന്‍ പറഞ്ഞു.


സാമ്പത്തിക പ്രശ്നങ്ങൊളൊക്കെ ഇന്നലെങ്കില്‍ നാളെ തീരും ഇതു പോലെ എന്തെങ്കിലും ചെയ്യാനുള്ള ഒരു അവസരമുണ്ടായിക്കോളണമെന്നില്ല... എനിയ്കും നിനക്കും.”


പുറത്തിറങ്ങി പിന്‍ സീറ്റിലിരുന്ന മോനെ നോക്കി അവനുറക്കമായിരിയ്കുന്നു , ഞങ്ങളോട് കയ്യുയര്‍ത്തി അഭിവാദ്യം ചെയ്ത്, തലകുലുക്കി യാത്രപറഞ്ഞു ഹോട്ടലിലേയ്ക് കയറി പോയി.


ഫ്ലാറ്റില്‍ തിരിച്ചെത്തി, തൊഴില്‍ പരമായ പ്രശ്നങ്ങളുണ്ടാവുമ്പോള്‍ മൌനിയായിരിയ്ക്കാനിഷ്ടപെടുന്ന എന്റെ സ്വഭാവം തിരിച്ചറിഞ്ഞതു കൊണ്ടോ എന്തോ, കിടക്കാന്‍ നേരത്താണ് മാനേജര്‍ വിളിച്ച കാര്യം അവള്‍ ചോദിച്ചത്.


വിപണിയെ സ്വാധീനിച്ച പുതിയ അറിവുകള്‍ അവളുമായി പങ്കുവെച്ചു, കൂടെ ഭീഷണി നേരിടുന്ന തൊഴിലിടങ്ങളെ പറ്റിയും. എല്ലാം മൂളി കേട്ടു.


കുറച്ചു കഴിഞ്ഞു ചോദിച്ചു.


അവസ്ഥ ഇങ്ങനെ തുടര്‍ന്നാ.........നമ്മളൊക്കെ എന്തും ചെയ്യും ഏട്ടാ..”


താന്‍ പേടിയ്ക്കതിരിയ്കഡോ.. ഒന്നുമില്ലെങ്കിലും പോയി താമസിയ്ക്കാന്‍ നമ്മുക്കൊരു പഴയ തറവാട് വീടെങ്കിലുമുണ്ടെല്ലോ....ഭാരതപുഴയുടെ തീരത്തുള്ള തന്റെ സ്വപ്നഗ്രഹം..”


അവളെ സമാധാനിപ്പിച്ചു.


തെല്ലിടകഴിഞ്ഞാണ് അവള്‍ തുടര്‍ന്നത്..


അതു നമ്മുടെ കാ‍ര്യമല്ലേ ഏട്ടാ......നമ്മളെ പോലുള്ള ബാക്കിയുള്ളവരുടെ കാര്യം..........“


അതു കേള്‍ക്കാന്‍ ഞാനെന്ന പ്രൊഫഷണല്‍ കണക്കുകൂട്ടലുകളുടെ ലോകത്ത് ഉണര്‍ന്നിരുന്നുവെങ്കിലും, എന്നിലെ രാഷ്ട്രീയക്കാരന്‍ സുഖനിദ്രയിലായി കഴിഞ്ഞിരുന്നു.